ഡ്യൂട്ടിക്കിടെ മദ്യപാനവും മറ്റും: കെഎസ്ആർടിസിയിൽ 24പേർക്ക് സസ്പെൻഷൻ,
തിരുവനന്തപുരം > മദ്യപിച്ച് ഡ്യൂട്ടിക്കെത്തുകയും മറ്റ് അനധികൃത പ്രവൃത്തികൾ നടത്തുകയും ചെയ്ത സംഭവത്തിൽ 24 പേരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി.
നെടുമങ്ങാട് ഡിപ്പോ ഡ്രൈവർ എസ് അനീഷ് കുമാർ, പൂവാറിലെ എസ് എം ബി സുരേന്ദ്രൻ, എസ് സന്തോഷ് കുമാർ, കുളത്തൂപ്പുഴയിലെ കണ്ടക്ടർ വി പ്രകാശ്, ഈരാറ്റുപേട്ടയിലെ കണ്ടക്ടർ കെ വിക്രമൻ, തൃശൂരിലെ ഡ്രൈവർ കെ സുരേഷ്, പൊൻകുന്നത്തെ ഡ്രൈവറും കണ്ടക്ടറുമായ റോയിമോൻ ജോസഫ്, സ്വീപ്പർ എം ടി സുരേഷ്, കോട്ടയത്തെ കണ്ടക്ടർ പി അനിൽകുമാർ, നെയ്യാറ്റിൻകര, പാപ്പനംകോട് ഡിപ്പോകളിലെ മെക്കാനിക്കുമാരായ വി എസ് മനു, എം ലളിത്, കെ ബി രാജീവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഡ്യൂട്ടിക്കിടയിൽ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്ത 12 പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചോയെന്ന് പരിശോധിക്കുന്ന നടപടി ശക്തമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും.